ഇനിയുമുയരും മുദ്രാവാക്യങ്ങള്‍



        
'ലോകം മാറ്റിവയ്ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം' നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളാണിവ. ശരിയാണ്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. നല്ലൊരു ഭാവിയാണ് ഈ ലോകം സ്വപ്നംകാണുന്നതെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണ്. ഈ ലോകത്തെ നല്ലരീതിയില്‍ നയിക്കാനും മാറ്റങ്ങള്‍ വരുത്താനും തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥിസമൂഹത്തിനുകഴിയും. ഇതിനൊക്കെ അടിത്തറപാകുന്നത് വിദ്യാര്‍ത്ഥിസംഘടനകള്‍തന്നെയാണെന്ന് യാതൊരുവിധ സന്ദേഹവുമില്ലാതെ തന്നെ പറയാന്‍ കഴിയും. വിദ്യാര്‍ത്ഥിസംഘടനകള്‍ ഒരു ഉജ്ജ്വലകൂട്ടായ്മയാണ്. സ്‌നേഹവും സാഹോദര്യവും സൗഹൃദവും ഉത്തരവാദിത്വങ്ങളും ഒത്തുചേര്‍ന്ന ഒരു കൂട്ടായ്മ. ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രതിഷേധജ്വാലകള്‍ തീര്‍ക്കാനും തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഈ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കു കഴിയും എന്നതും വിസ്മരിച്ചുകൂടാ.

        വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നു കേള്‍ക്കുമ്പോള്‍ കലാലയങ്ങളിലെ സമരമുഖങ്ങളും പ്രതിഷേധജ്വാലകളും  തന്നെയായിരിക്കും ഓര്‍മ്മവരിക എന്നതു സത്യമാണ്. ശരിയാണ് അവകാശലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവയാണ് ഓരോ വിദ്യാര്‍ത്ഥി സംഘടനകളും അതിനുമപ്പുറത്ത്  വിദ്യാര്‍ത്ഥിസംഘടനകള്‍ നിരവധിപ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കാറുണ്ട് എന്നതും സത്യം തന്നെയാണ്. രക്തദാനം, ഭവനനിര്‍മ്മാണം തുടങ്ങി ഒട്ടേറെ സാമൂഹികസേവനങ്ങള്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ ഭാഗമാകാറുണ്ട്. ആരെന്നോ എന്തെന്നോ. ആലേചിക്കാന്‍ നില്‍ക്കാതെ ഓടിച്ചെല്ലാറുണ്ട് ചിലജീവിതങ്ങള്‍ക്ക് പ്രതീക്ഷകളാകാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കഴിവുതെളിയിക്കാനുള്ള അവസരങ്ങള്‍ കലാലയങ്ങളില്‍ ഒരുക്കികൊടുക്കുന്നതും വിദ്യാര്‍ത്ഥിസംഘടനകളുടെ കൈകള്‍ തന്നെയാണ്. കലാലയങ്ങളില്‍ നിന്ന് തുന്നിചേര്‍ത്ത അക്ഷരങ്ങളൊക്കെ ഉറ്റുനോക്കുന്നത് നല്ലൊരുഭാവിയിലേക്കാണ്. ആ അക്ഷരങ്ങളാണ് മാഗസിനുകളായി പിറക്കുന്നതും   ലോകത്തെ മാറ്റിമറിക്കുന്നതും പേനയ്ക്കും പുസ്തകത്തിനും  ഈ ലോകത്തെമാറ്റാനാകും  എന്ന് ഐക്യരാട്രസഭയില്‍ മലാല യൂസഫ്‌സായ് പ്രസംഗിച്ചത് പച്ചവെള്ളം പോലെ സത്യമാണ്. കലോത്സവങ്ങളും  സേപോര്‍ട്‌സും കലാലയങ്ങളില്‍ പിറക്കുന്നത് വിദ്യര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെയാണ്. അങ്ങനെ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ് ഓരോ കലാലയങ്ങളും.

         ഇന്ത്യ ഒരു ജനാതപത്യ രാഷ്ട്രമാണ്. അത് വെറും വാക്കുകളില്‍ ഒതിങ്ങിനില്‍ക്കേണ്ടതല്ല. ഇവിടെ ആധിപത്യം ജനങ്ങള്‍ക്കാണ് അത് മുതിര്‍ന്നപൗരന്മാരായാലും ഭാവിപൗരന്മാരായാലും. അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴാണ് ഓരോ മനുഷ്യരും ശബ്ദമുയര്‍ത്തുന്നത്. ഓരോ അവകാശലംഘനങ്ങള്‍ക്കെതിരേയും മുഷ്ടികള്‍ വാനിലുയരുന്നു. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കങ്ങളാകുന്നു. അപേക്ഷകളും നിവേദനങ്ങളും ഇവിടെ സൃഷ്ടിച്ചത് ഓളങ്ങളാണെങ്കില്‍ പ്രതിക്ഷേധങ്ങളും സമരങ്ങളും ഇവിടെ സൃഷ്ടിച്ചത് തിരമാലകളായിരുന്നു. അതെ പ്രതിഷേധങ്ങളും പോരാട്ടസമരങ്ങളും മാത്രമേ ഇവിടെ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളു ഉയരുന്ന ഓരോ മുദ്രാവാക്യത്തിലും പ്രതീക്ഷയാണ്. നവപുലരിയിലേക്കുള്ള പ്രതീക്ഷ ചിലര്‍ക്ക് ജീവിക്കാനുള്ള പ്രതീക്ഷ..ചിലര്‍ക്ക് സ്വപ്നങ്ങള്‍ കാണുവാനുള്ള  പ്രതീഷ ചിലര്‍ക്ക് ചരിത്രം മാറ്റിയെഴുതാം എന്നുള്ള പ്രതീക്ഷ.
   
        കാലം മാറി.. സമൂഹം മാറി.. വിദ്യഭ്യാസരീതികള്‍ മാറി ..മാറിമാറി വരുന്ന വിദ്യാഭ്യാസചട്ടങ്ങള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളിലേക്ക് എത്താറില്ല. അധികാരികളുടെ ഇടയില്‍ മാത്രം ഒതുങ്ങിക്കൂടി അത് ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. പുതിയപുതിയ നിയമങ്ങള്‍  ഒഴുക്കുതുടങ്ങുമ്പോള്‍ അവരുടെ ഇന്ധനത്തില്‍ അമരുകയാണ് ഓരോ വിദ്യാര്‍ത്ഥിയും. സംഘടനകള്‍ എന്നും നിന്നിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി ഉയര്‍ത്തെഴുന്നേറ്റവയെ ഐകകണ്‌ഠേന ഇല്ലാതാക്കാന്‍ പ്രതിഷേധാഗ്നികള്‍ തീര്‍ത്തിട്ടുമുണ്ട്.

        കലാലയങ്ങളില്‍  നിന്നുയര്‍ന്ന ശബ്ദങ്ങളൊന്നും വെറുതെയായിരുന്നില്ല. രോഹിത് വെറുലയ്ക്കും ജിഷ്ണുപ്രണോയിക്കും വേണ്ടി ഉയര്‍ന്നിട്ടുണ്ട് . ആ ശബ്ദങ്ങള്‍ ഉയര്‍ന്നത് ഓരോ വിദ്യാര്‍ത്ഥിക്കും വേണ്ടിയായിരുന്നു. അധികാരമാര്‍ഗങ്ങളുടെ അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുവേണ്ടി ഗവണ്‍മെന്റ് നല്‍കുന്ന തുക തിന്നുതീര്‍ക്കുന്ന ഒട്ടേറെപേരുണ്ട് ഈ സമൂഹത്തില്‍  സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള പേപ്പര്‍ക്കെട്ടുകള്‍ കുമിഞ്ഞുകൂടുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെപോകുകയാണ് പലരും.  ഇതാണ് പല കലാലയങ്ങളുടെയും അവസ്ഥ. അര്‍ഹതയുള്ളത് നേടിയെടുക്കാന്‍ ചില സമരങ്ങളൊക്കെ നല്ലതാണ്. അധ്യാപകരുടെയും അധികാരികളുടെയും ക്രൂരമര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടവരല്ല ഒരു വിദ്യാര്‍ത്ഥിയും. വിദ്യാര്‍ത്ഥികള്‍ ആരുടെയും അടിമകളല്ല. ഇനിയൊരു രോഹിത് വെറുലയും ജിഷ്ണു പ്രണോയിയും ഇവിടെ ഉണ്ടാവരുത് .
   
        ഒരു തരത്തില്‍ പറഞ്ഞാല്‍ ഓരോ വിദ്യാര്‍ത്ഥിസംഘനകളും ചൂണ്ടികാട്ടുന്നത് ഓരോ വിദ്യാര്‍ത്ഥിയുടെയും നേതൃത്വപാടവമാണ്. കലാലയങ്ങളില്‍ നിന്ന് വളര്‍ന്നുവരുന്നത് ഭാവി ജനപ്രതിനിധികളാണ്   അത് ഒരു പ്രതീക്ഷയാണ് . നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന പ്രതീഷ. ആര്‍ട്ട്‌സും സ്‌പോര്‍സും ഒക്കെ വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തികളിലൂടെ പിറക്കുമ്പോള്‍, കലാലയങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുന്നവര്‍ക്ക് ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളാണ് അവ സമ്മാനിക്കുന്നത് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍പറ്റാത്തവ.
   
        ഇന്ന് കാലായങ്ങളില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയൊരു അടിത്തറ വിദ്യാർത്ഥിസംഘടനകള്‍ തന്നെയാണ്. വിദ്യാര്‍ത്ഥിസംഘടനകള്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരിക്കലും ജൂഡീഷ്യറിയുടെ കൈയില്‍ അമരുകയില്ല. അതിനുവദിക്കുകയില്ല.'സംഘടിക്കുവിന്‍ ശക്തരാകുവിന്‍' എന്നാണല്ലോ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിനുള്ള പ്രാധാന്യം ചെറുതൊന്നുമല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കേണ്ടതാണ് അതുകൊണ്ടുതന്നെ കോടതിവിധിയെ അംഗീകരിക്കാന്‍ ഒരിക്കലും കഴിയുകയില്ല. പ്രതിഷേധങ്ങള്‍ ഉയരുകതന്നെ ചെയ്യും. പേനയ്ക്കും പുസ്തകത്തിനും മാത്രമല്ല മുദ്രാവാക്യങ്ങള്‍ക്കും ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും.

ലേഖിക:  ഷിബിന.എം

Comments

Popular posts from this blog

എന്റെ കലാലയം

തൂലിക